വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിന്‍‍ നല്‍കുന്നതില്‍ മുന്‍ഗണന; 11 വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന‍ സര്‍ക്കാര്‍ പട്ടിക പുറത്തിറക്കി

0

തിരുവനന്തപുരം: വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെ കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്മന്ത്രി വീണ ജോര്‍ജ്. പലരാജ്യങ്ങളിലും വാക്‌സിനെടുക്കേണ്ടത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം.

ഇതിനെ തുടര്‍ന്ന് അടിയന്തിര യോഗം ചേര്‍ന്ന് 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടിക പുറത്തിറക്കി കഴിഞ്ഞു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്‌സിഐയുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്‌എസ്‌എല്‍സി, എച്ച്‌എസ്സി, വിഎച്ച്‌എസ്‌എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്ന വാക്സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച്‌ 18 മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.

18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. അതേസമയം സ്വകാര്യ ആശുപത്രികളില്‍ ഓണ്‍ലൈന്‍ വഴി മാത്രമേ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ.

You might also like