
അമേരിക്കൻ ഉപരോധം കടുക്കുന്നു; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ തിരിച്ചുവിട്ടു
വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങളിലേക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാനുള്ള നീക്കം യുഎസ് സൈന്യം പരാജയപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച ആറ് ചരക്ക് കപ്പലുകള്‍ യുഎസ് സൈന്യത്തിൻ്റെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇറാൻ തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങിയതായി യുഎസ് സെൻട്രല്‍ കമാൻഡ് (Centcom) അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 14:00 ജിഎംടി മുതലാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭരണകൂടം ഈ ഉപരോധം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഉപരോധം ലംഘിക്കുന്ന ഏത് രാജ്യത്തിൻ്റെ കപ്പലുകള്‍ക്കെതിരെയും പക്ഷപാതമില്ലാതെ നടപടിയുണ്ടാകുമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
കപ്പല്‍ ട്രാക്കിംഗ് വിവരങ്ങള്‍ വിശകലനം ചെയ്ത ബിബിസി വെരിഫൈയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ ബന്ധമുള്ള റിച്ച സ്റ്റാറി എന്ന കപ്പല്‍ ഹോർമുസ് കടലിടുക്ക് കടന്ന് കിഴക്ക് ദിശയിലേക്ക് സഞ്ചരിച്ചിരുന്നു. എന്നാല്‍ ഒമാൻ ഉള്‍ക്കടലില്‍ എത്തിയതോടെ അമേരിക്കൻ സൈന്യത്തിൻ്റെ നിർദ്ദേശപ്രകാരം ഈ കപ്പല്‍ തിരിച്ചുപോയതായി സൂചനകളുണ്ട്. സമാനമായ രീതിയില്‍ ഇറാന്റെ ബന്ദർ ഈമാൻ ഖൊമേനി തുറമുഖത്ത് നിന്ന് പുറപ്പെട്ട ‘ക്രിസ്റ്റ്യാന’ എന്ന കപ്പലും കടലിടുക്ക് കടന്നതിന് ശേഷം ദിശ മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഉപരോധം ഫലപ്രദമാണെന്നും ഒരു കപ്പല്‍ പോലും തങ്ങളുടെ കണ്ണുവെട്ടിച്ച് പോയിട്ടില്ലെന്നുമാണ് സെൻട്രല്‍ കമാൻഡിൻ്റെ അവകാശവാദം.
ചൊവ്വാഴ്ച (2026 ഏപ്രില്‍ 14) രണ്ട് വലിയ എണ്ണ ടാങ്കറുകള്‍ അമേരിക്കൻ സൈന്യം തടഞ്ഞതായി സിബിഎസ് (CBS) റിപ്പോർട്ട് ചെയ്തു. ഈ കപ്പലുകള്‍ ഉള്‍പ്പെടെ ആറ് കപ്പലുകളാണ് യുഎസ് സൈന്യത്തിൻ്റെ നിർദ്ദേശം അനുസരിച്ച് യാത്ര അവസാനിപ്പിച്ച് ഇറാൻ തുറമുഖങ്ങളിലേക്ക് മടങ്ങിയത്. അമേരിക്കൻ നാവികസേനയുടെ കർശനമായ നിരീക്ഷണം ഹോർമുസ് കടലിടുക്കിലും അറബിക്കടലിലും തുടരുകയാണ്. ഇറാന്റെ എണ്ണ വിതരണ ശൃംഖലയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഈ നീക്കം നടത്തുന്നത്.
