കത്തോലിക്കാ സന്യാസിനി എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ: എറിത്രിയൻ ചരിത്രത്തിലാദ്യം

0

അസ്മാര: ചരിത്രത്തിലാദ്യമായി ഒരു കത്തോലിക്കാ സന്യാസിനിയെ എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ചു. കംബോണി മിഷ്ണറി സിസ്റ്റേഴ്സ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ സീഗറഡാ യൊനാനിക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. 2013 ജനുവരി മുതല്‍ മെത്രാന്‍ സമിതിയുടെ ജനറൽ സെക്രട്ടറി പദവി വഹിച്ചുക്കൊണ്ടിരിന്ന ഫാ. ടെസ്ഫാഗിയോർഗിസ് കിഫ്ലമിന്റെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ക്കു പുതിയ ഉത്തരവാദിത്വം. എറിത്രിയൻ സഭാ നേതൃത്വത്തെയും, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അങ്ങനെ തങ്ങളുടെ കർത്തവ്യം എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും സിസ്റ്റർ സീഗറഡാ പ്രത്യാശ പ്രകടിപ്പിച്ചു.

സോളമൻ, രാജാവായപ്പോൾ പണത്തിനും, അധികാരത്തിനും വേണ്ടിയല്ല ദൈവത്തിന്റെ പക്കൽ ആവശ്യപ്പെട്ടതെന്നും, ജ്ഞാനത്തിന് വേണ്ടിയാണെന്നും, സോളമന്റെ ഈ ആവശ്യം പ്രചോദനം നൽകുന്ന ഒന്നാണെന്നും സിസ്റ്റർ പറഞ്ഞു. രാജ്യത്തെ സഭയെ പ്രതിനിധാനം ചെയ്ത് മതവർഗ്ഗ വേർതിരിവില്ലാതെ എല്ലാവർക്കും സഹായമെത്തിക്കുക എന്നതാണ് പ്രഥമ ദൗത്യമെന്ന് സിസ്റ്റര്‍ സീഗറഡാ യൂനാനിക്ക് കൂട്ടിച്ചേർത്തു. എത്യോപ്യയിലെ ടൈഗ്രേ മേഖലയിൽ നടക്കുന്ന സംഘർഷത്തെ പറ്റി സിസ്റ്റർ ആശങ്ക പ്രകടിപ്പിച്ചു.

പ്രദേശത്ത് എത്യോപ്യൻ സൈന്യവും, എറിത്രിയൻ സൈന്യവും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മെത്രാൻ സമിതി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തെ അപലപിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. എറിത്രിയയിലെ കത്തോലിക്കാ സർവകലാശാലയിൽ അഞ്ചു വർഷത്തോളം സേവനം ചെയ്തതിനുശേഷമാണ് സിസ്റ്റർ സീഗറഡാ യൂനാനി സുപ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്.

You might also like