മൂന്നാം കോവിഡ് തരംഗം പിടിച്ചുനിര്‍ത്തണം; 20,000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജ്

0

ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികമുള്ള അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനെ മുന്‍നിര്‍ത്തി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുക.

രണ്ടാം കോവിഡ് തരംഗം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം തരംഗം നേരിടുന്നതിന് മുന്‍കൂട്ടി എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നത്.

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുക, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങി അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മൂന്നാം തരംഗത്തെ കുറിച്ച്‌ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. രണ്ടാം കോവിഡ് തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് മാരകമായത്. മൂന്നാം തരംഗത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മാരകമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഡെല്‍റ്റ പ്ലസ് ആശങ്കപ്പെടുത്തുന്ന വകഭേദമാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്.

You might also like