TOP NEWS| കോവിഡ് വ്യാപന ഭീഷണി; ഉപവാസമെടുത്ത് പ്രാർത്ഥിയ്ക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയിലെ ലൂയിസിയാന ഗവർണർ

0

 

കോവിഡ് വ്യാപന ഭീഷണി; ഉപവാസമെടുത്ത് പ്രാർത്ഥിയ്ക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയിലെ ലൂയിസിയാന ഗവർണർ

ലൂസിയാന: അമേരിക്കയിൽ ഒരു ഇടവേളയ്ക്ക് ശേഷമുള്ള കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ലൂയിസിയാന ഗവർണർ ജോൺ ബെൽ എഡ്‌വേഡ്സ് പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. പ്രാർത്ഥനയോടൊപ്പം ഉപവാസത്തിനും ഗവർണർ ആഹ്വാനം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ 11 വരെയാണ് ഗവർണറുടെ ആഹ്വാനപ്രകാരമുള്ള പ്രാർത്ഥനാ ദിനങ്ങൾ. സാധിക്കുന്നവര്‍ ഉച്ചയ്ക്കു ഉപവാസമെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കത്തോലിക്കാ വിശ്വാസിയും, ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ എഡ്‌വേഡ്സ് 2019ൽ ലൂയിസിയാന ഗവർണറായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. തനിക്ക് പ്രാർത്ഥനയുടെ ശക്തിയിൽ വലിയ വിശ്വാസമുണ്ടെന്നും, ലൂസിയാനയിൽ ഇപ്പോൾ പ്രാർത്ഥന ആവശ്യമുള്ള ആയിരക്കണക്കിന് ആൾക്കാർ ഉണ്ടെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രാർത്ഥനയിൽ പങ്കെടുക്കാൻ വേണ്ടി സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ നേതാക്കളോടും ഗവർണർ ആഹ്വാനം നൽകിയിട്ടുണ്ട്. ലൂയിസിയാന ഗവർണറുടെ ആഹ്വാനത്തിൽ പങ്കെടുക്കാൻ വേണ്ടി തന്റെ അതിരൂപതയിലെ വൈദികരോട് ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മൺഡ് നിർദേശിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് എട്ടാം തീയതിയിലെ ദിവ്യബലിമധ്യേ വൈദികർ വിശ്വാസികളെ വിവരം ധരിപ്പിച്ചിരുന്നു. ലൂസിയാനയിലെ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 5,90,000ന് മുകളിൽ കൊറോണ വൈറസ് കേസുകൾ ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 11000ന് മുകളിൽ ആളുകൾ മരണമടഞ്ഞു.

അതേസമയം ഇത് ആദ്യമായിട്ടല്ല ലൂയിസിയാന ഗവർണർ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകുന്നത്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധി രൂക്ഷമായ രണ്ട് ഘട്ടങ്ങളിൽ അദ്ദേഹം പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയിരുന്നു. രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്ന് ഓഗസ്റ്റ് ആറാം തീയതിയിലെ പ്രസ്താവനയിൽ ഗവർണർ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം സ്കൂളുകൾ സുരക്ഷിതമായി ആരംഭിക്കാൻ വേണ്ടി വിദ്യാർഥികൾക്കും, അധ്യാപകർക്കും അനധ്യാപകർക്കും വേണ്ടിയും പ്രാർത്ഥിക്കണമെന്നും ജോൺ എഡ്‌വേഡ്സ് ആഹ്വാനം ചെയ്തു.

You might also like