അമേരിക്കയില്‍ ക്രിസ്ത്യൻ ദേവാലയം അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയം അസഭ്യ ചുവരെഴുത്തുകളാല്‍ വികൃതമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 8ന് ഈസ്റ്റ് മിഷിഗന്‍ അവെന്യൂവിലെ ചര്‍ച്ച് ഓഫ് റിസറക്ഷന്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ മൂന്ന്‍ പേരാണ് ദേവാലയത്തിന്റെ നടപ്പാതയിലും, വാതിലിലും, സൈന്‍ബോര്‍ഡിലും ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങളും, ക്രിസ്ത്യൻ വിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റ് ചെയ്ത് വികൃതമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദേവാലയ നേതൃത്വം പുറത്തുവിട്ടിരിന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ലാന്‍സിങ്ങ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ റോ വി. വേഡ് വിധിയെ അട്ടിമറിച്ചതുമായി ബന്ധപ്പെട്ടതും ക്രിസ്തീയ വിശ്വാസത്തെ അപലപിക്കുന്നതുമായ മുദ്രാവാക്യങ്ങളാണ് എഴുതിയിരിക്കുന്നത്.
കോടതിയെ അബോര്‍ട്ട് ചെയ്യുക, ക്രിസ്ത്യന്‍ ദേശീയതയുടെ അന്ത്യം എന്നീ മുദ്രാവാക്യങ്ങളാണ് നടപ്പാതയിലെ പടികള്‍ക്ക് മുന്‍പിലായി എഴുതിയിരിക്കുന്നത്. ഇതിനിടയിലായി തലകീഴായ കുരിശും വരച്ച് ചേര്‍ത്തിട്ടുണ്ട്. ദേവാലയത്തിന്റെ വാതിലുകളിലും തലകീഴായ കുരിശുകള്‍ പെയിന്റ് ചെയ്തിട്ടുണ്ട്. ഫെമിനിസം ഫാസിസമല്ല, പുരുഷാധിപത്യം തകരട്ടെ, വിധി പുനസ്ഥാപിക്കുക, തുടങ്ങിയ വിവിധങ്ങളായ മുദ്രാവാക്യങ്ങളും നടപ്പാതയില്‍ എഴുതിയിട്ടുണ്ട്. ദേവാലയത്തിന്റെ എല്‍.ഇ.ഡി സൈന്‍ബോര്‍ഡും മുദ്രാവാക്യങ്ങള്‍ കൊണ്ട് വികൃതമാക്കിയിട്ടുണ്ട്. “എല്ലാ ക്രിസ്ത്യന്‍ ദേശീയവാദികളേയും കൊല്ലുക” എന്നാണ് സൈന്‍ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഏതാണ്ട് 15,0000-ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് കരുതപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭ്രൂണഹത്യയ്ക്കു വിധേയയായ ഒരു വിശ്വാസി തനിക്കുണ്ടായ മാനസാന്തരത്തെ കുറിച്ചുള്ള സാക്ഷ്യം ആക്രമണം നടന്നതിന്റെ തലേദിവസം നല്‍കിയിരുന്നു. ഇതായിരിക്കാം അക്രമികളെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്കെതിരെയുള്ള ഭ്രൂണഹത്യ അനുകൂലികളുടെ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.