രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിവസം; അപ്പീല്‍ തയ്യാറാക്കിയത് 5 അംഗ നിയമവിദഗ്ധ സംഘം

0

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരന്‍ ആണെന്ന വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. കുറ്റക്കാരനെന്ന് കണ്ടെത്തി തന്നെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മാര്‍ച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് രാഹുല്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുള്ളത്.

സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായാണ് അപ്പീല്‍ നല്‍കുക. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് അത് വലിയ നേട്ടമാകും. പാര്‍ലമെന്റ് അംഗത്വത്തിലെ അയോഗ്യതയും നീങ്ങും.

രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സൂറത്തിലെ സെഷന്‍സ് കോടതിയിലേക്ക് തിങ്കളാഴ്ച എത്തുക. ഉച്ചക്ക് പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ നിന്ന് തിരിക്കുന്ന രാഹുല്‍ രണ്ടരയോടെ കോടതിയില്‍ ഹാജരാകും.

പ്രധാന നേതാക്കള്‍ രാഹുലിനെ അനുഗമിക്കും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് രാഹുലിന്റെ അപ്പീല്‍ തയ്യാറാക്കിയത്.

സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നീങ്ങുന്നത്. എന്നാല്‍ പാറ്റ്‌ന, ഹരിദ്വാര്‍ എന്നിവിടങ്ങളിലടക്കം മറ്റ് കോടതികളിലും മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ മാസം 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുകയും ചെയ്തിരുന്നു.

You might also like