അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: കുട്ടികളും കുടുംബങ്ങളും ദുരിതാവസ്ഥയിൽ
ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഏറ്റവും കൂടുതൽ ഭൂകമ്പ ബാധിത പ്രദേശങ്ങൾ. മരണമടഞ്ഞവരുടെ സംഖ്യ 2000 കഴിയുകയും ഏതാണ്ട് 10,000ത്തിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു എന്ന് കാബൂളിലെ താലിബാൻ ഭരണ കേന്ദ്രം അറിയിച്ചതായി ഏജൻസി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം ഇതാദ്യമല്ല എങ്കിലും 20 വർഷത്തിനിടയിൽ സംഭവിച്ചതിൽ ഏറ്റം മാരകമായതായിരുന്നു ശനിയാഴ്ചത്തേത്. തങ്ങളുടെ സഹപ്രവർത്തകരുമായി ചേർന്ന്, ദുരിതബാധിതർക്ക് എത്രയും വേഗത്തിൽ സഹായം നൽകാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ യുണിസെഫ് പ്രതിനിധി ഫ്രാൻ ഇക്വിസ പറഞ്ഞു. കൂടുതൽ വിലയിരുത്തലുകൾക്കായി യുണിസെഫിന്റെ ടീമുകൾ രംഗത്തുണ്ട്. അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവർക്ക് അടിയന്തര ചികിത്സയ്ക്കുള്ള മരുന്നുകളുമായി യുണിസെഫും അതിന്റെ പങ്കാളികളും എത്തിയിട്ടുണ്ട്. തിരക്കുമൂലം നിറഞ്ഞു കവിഞ്ഞ ക്ലിനിക്കുകളിലേക്ക് യുണിസെഫ് അടിയന്തര ടെന്റുകളും നൽകുന്നുണ്ട്.
കൂടാതെ 10,000 ശുചിത്വ കിറ്റുകൾ, 5,000 ഫാമിലി കിറ്റുകൾ, 1,500 സെറ്റ് ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, 1,000 ടാർപോളിനുകൾ, അടിസ്ഥാന വീട്ടുപകരണങ്ങൾ എന്നിവയും യൂണിസെഫ് അയച്ചിട്ടുണ്ട്. ഇത് ഐക്യരാഷ്ട്രസഭയുടെ മറ്റ് ഏജൻസികളും പങ്കാളികളും നൽകുന്ന സഹായത്തിനു പുറമെയാണ്. എപ്പോഴും എന്നപോലെ, ഈ വെല്ലുവിളി യിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടു യുണിസെഫ് ഐക്യദാർഢ്യത്തോടെയാണ് നിലകൊള്ളുന്നതെന്ന് ഇക്വിസ വെളിപ്പെടുത്തി.