പ്രവാസികള്‍ കാത്തിരുന്ന കാര്യം; ഒടുവില്‍ കേരളത്തിലെ മറ്റൊരു വിമാനത്താവളത്തില്‍ക്കൂടി ആ സൗകര്യം

0

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30സെക്കന്‍ഡു കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിലും വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഒഫ് എമിഗ്രേഷനാണ് ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം എന്ന് പേരിട്ട സംവിധാനം നടപ്പാക്കുക. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പുള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിക്കാം

പാസ്പോര്‍ട്ട്, ബയോമെട്രിക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറുകളില്‍ പോവാതെ ഇ-ഗേറ്റ് വഴി കടന്നുപോകാം. ഇ-ഗേറ്റിലെ ബയോമെട്രിക് സംവിധാനത്തിലേക്ക് മുഖം കാട്ടുകയും ഗേറ്റിലെ സ്‌കാനറുകളില്‍ വിരലുകള്‍ പതിപ്പിക്കുകയും പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്‌കാന്‍ ചെയ്യുകയും വേണം. 30സെക്കന്‍ഡു കൊണ്ട് നടപടികള്‍ ഡിജിറ്റലായി പൂര്‍ത്തിയാവും. അതോടെ ഇ-ഗേറ്ര് തുറക്കുകയും മുന്നോട്ടുപോവുകയും ചെയ്യാം. ഗേറ്റിനടുത്തായി ഒരു കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കാട്ടിയാല്‍ ഇമിഗ്രേഷന്‍ സീലും ലഭിക്കും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രചെയ്യുന്നവര്‍ക്കായി പതിനെട്ടും ഇവിടെ ഇറങ്ങിയവര്‍ക്ക് പതിനാറും ഇമിഗ്രേഷന്‍ കൗണ്ടറുകളുണ്ട്.എങ്കിലും തിരക്കുള്ള സമയങ്ങളില്‍ വലിയ ക്യൂവാണുള്ളത്. ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അരമണിക്കൂറിലേറെയെടുക്കും. ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ ക്യൂ ഇല്ലാതാവും. ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വളരെ നേരത്തേ വിമാനത്താവളത്തിലെത്തേണ്ടിവരില്ല. നെടുമ്പാശേരിയില്‍ ജനുവരിയില്‍ പദ്ധതി ആരംഭിച്ചിരുന്നു. അടുത്തമാസം തിരുവനന്തപുരത്തും നടപ്പാക്കും.

You might also like