
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
റായ്പൂർ: ഛത്തീസ്‌ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം. ദുർഗ് ജയിലിന് മുന്നിലെ പ്രാർത്ഥനാ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ഒരു സംഘം ആളുകൾ പ്രാർത്ഥനാ കേന്ദ്രത്തിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മതപരിവർത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് സാന്നിധ്യത്തിൽ തന്നെ മർദിച്ചുവെന്ന് പാസ്റ്റർ ജോനാഥൻ പറഞ്ഞു. ബജ്റംഗ്‌ദൾ പ്രവർത്തകർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിച്ചുവെന്ന് വിശ്വാസികളും വ്യക്തമാക്കി. പാസ്റ്ററിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. വിശ്വാസികൾ പ്രതിഷേധത്തിലാണ്.
ജൂൺ 25-ന് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബംജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം.
