
കണ്ണൂർ ഡെന്റൽ കോളേജ് അധ്യാപകൻ ഡോ. റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി കൂടുതൽ വിദ്യാർഥികൾ
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് അധ്യാപകൻ ഡോ. റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി കൂടുതൽ വിദ്യാർഥികൾ രംഗത്ത്. ഡോ. റാമിന്റെ തുടർച്ചയായ ശാരീരിക, മാനസിക പീഡനങ്ങൾ വെളിപ്പെടുത്തിയാണ് ചൊവ്വാഴ്ച കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തിയത്.
കോളേജിൽ ചേർന്ന ആദ്യവർഷം മുതൽത്തന്നെ ഡോ. റാമിൽനിന്ന് നിരന്തരം അപമാനം നേരിട്ടതായാണ് അവസാനവർഷ ബിഡിഎസ് വിദ്യാർഥിയായ ആഷിഖ് നാരായണൻ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
”ആദ്യംവർഷം മുതലേ അപമാനമാണ് നേരിട്ടത്. ക്ലാസിൽ മറ്റുകുട്ടികളുടെ മുന്നിൽനിർത്തി എന്നെ കാണാൻ കോളനി ബെഗ്ഗറുടെ ലുക്കില്ലേ എന്ന് ചോദിച്ചു. മൂന്നാംവർഷവും അയാളുടെ ഉപദ്രവും തുടർന്നു. ക്ലാസിൽ കയറാൻ മടിയായി. ഹാജർ കുറഞ്ഞു. കയറിയാലും ഹാജർ തരില്ല. വൈവയ്ക്ക് ഹാജരാകാനും അനുവദിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പരീക്ഷ എഴുതുന്നില്ലെന്ന് എഴുതികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇനി പരീക്ഷ എഴുതിയാൽ പ്രാക്ടിക്കലിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ വർഷം എഴുതാതിരുന്നാൽ അടുത്തവർഷം സഹായിക്കാമെന്നും പറഞ്ഞു. എന്റെ ആറ്റിറ്റിയൂഡ് ആയിരുന്നത്രേ അയാളുടെ പ്രശ്‌നം. ഒരിക്കൽ വൈവ കഴിഞ്ഞ് സ്റ്റാഫ് റൂമിന് സമീപത്തേക്ക് വിളിപ്പിച്ചു. അന്ന് ഞാൻ മുടി കെട്ടിവെച്ചിരുന്നു. എന്റെ ഫോൺ വാങ്ങി. ഒരു സിനിമയുടെ കഥാപാത്രത്തെ കാണിച്ചു. നിന്നെ കാണാൻ ആദിവാസി ചെക്കനെപ്പോലെയുണ്ടെന്ന് പറഞ്ഞു. മിണ്ടിയാൽ റീ-വൈവ നടത്തുമെന്നായിരുന്നു ഭീഷണി.
