പൊതുചടങ്ങുകളിൽ പുതിയ നിബന്ധന: ഒരാൾ പോസിറ്റീവായാൽ എല്ലാവർക്കും ടെസ്റ്റ്

0

തിരുവനന്തപുരം ∙ സംസ്ഥാനത്തു ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും നിലവിലുള്ളതുപോലെ തുടരും. ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് വന്നാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സീൻ നൽകും.

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗങ്ങളിലേതാണ് ഈ തീരുമാനങ്ങൾ. കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനിക്കും. ഞായർ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല.

2 ഡോസ് വാക്സീൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവർ 5 ശതമാനത്തിൽ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്സിനേഷനിൽ മുന്നിലാണ്. ഈ ജില്ലകളിൽ ഇനി രോഗലക്ഷണം ഉള്ളവരെ മാത്രമാകും പരിശോധിക്കുക. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ വ്യാപക പരിശോധന നടത്തും. 70 ശതമാനത്തിലേറെ ആദ്യ ഡോസ് വാക്‌സീൻ നൽകിയ ജില്ലകളിൽ രണ്ടാഴ്ച കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കും.

You might also like