ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മിഷ്ണറി ആശുപത്രികള്‍ക്ക് 18 മില്യൻ ഡോളറിന്റെ സഹായവുമായി യഹൂദ ദമ്പതികൾ

0

ലാഗോസ്: ആഫ്രിക്കയിലെ ക്രൈസ്തവ മിഷ്ണറി ആശുപത്രികൾക്ക് സഹായം ലഭ്യമാക്കുന്ന ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷന് 18 മില്യൻ ഡോളർ സംഭാവന നല്‍കി യഹൂദ ദമ്പതികൾ. മാർക്ക്‌ – എറിക്ക ജേർസൺ ദമ്പതികളാണ്‌ ഈ സംഭാവന നൽകിയത്. ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷൻ തന്നെയാണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതോടുകൂടി ആഫ്രിക്കയിലെ ക്രൈസ്തവ മിഷ്ണറി ആശുപത്രികൾക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ദമ്പതികൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

2010ൽ ആഫ്രിക്കൻ മിഷൻ ഹെൽത്ത് കെയർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിന് ദമ്പതികൾ വലിയ പങ്കുവഹിച്ചിരിന്നു. ഏറ്റവും മികച്ച ചികിത്സ നൽകുന്ന മിഷ്ണറി ആശുപത്രികൾക്ക് സഹായം നൽകുന്നതിൽ തങ്ങൾ വൈരുദ്ധ്യം ഒന്നും കാണുന്നില്ലെന്ന് അവർ പറയുന്നു. ആഫ്രിക്കയിലെ നിരവധി സ്ഥലങ്ങളിൽ ക്രിസ്ത്യന്‍ മിഷ്ണറി ആശുപത്രികൾ മാത്രമാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒരു ജീവൻ രക്ഷിച്ചാൽ, ലോകത്തെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണെന്ന താല്‍മുദ് പ്രബോധനമാണ് തങ്ങൾക്ക് പ്രചോദനം നൽകുന്നതെന്ന് എറിക്ക പറഞ്ഞു. യഹൂദരുടെ നിയമസംഹിതയും വ്യാഖ്യാനവും അടങ്ങിയ ഗ്രന്ഥമാണ് താൽമുദ്.

കെനിയയിൽ ഒരു മിഷ്ണറി ആയി സേവനം ചെയ്ത ഡോക്ടർ ജോൺ ഫീൽഡർ എന്ന കോളേജ് സഹപാഠിയാണ് മിഷ്ണറി പ്രവർത്തനങ്ങളെപ്പറ്റി ഇവര്‍ക്ക് വിശദീകരിച്ച് നൽകിയത്. കോളേജ് പഠനങ്ങൾക്ക് ശേഷം ജെർസൺ ലേഹ്ർമാൻ എന്ന സ്ഥാപനം ആരംഭിച്ച മാർക്ക് കമ്പനിയുടെ ലാഭ വിഹിതത്തിൽ നിന്നുള്ള പണം ആഫ്രിക്കയിലെ ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെക്കാൻ തീരുമാനിക്കുകയായിരിന്നു. ഇതുകൂടാതെ സർജ്ജറികൾക്കും, ഓക്സിജൻ സിലണ്ടറുകൾ അടക്കമുള്ളവയ്ക്കുള്ള സഹായവും മിഷ്ണറി ഡോക്ടർമാർക്ക് അഞ്ചു ലക്ഷം ഡോളറിന്റെ എൽചേയിം അവാർഡും മാർക്ക് നൽകിവരുന്നുണ്ട്.

You might also like