ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണങ്ങൾ ഒറ്റ ദിവസം

0

13 വർഗീയ ആക്രമണങ്ങളാണ്‌ ക്രിസ്ത്യാനികൾക്കെതിരെ ഒറ്റ ദിവസം നടന്നതായി റിപ്പോർട്ട്. ഒക്റ്റോബർ മൂന്നാം തീയതി ഞായറാഴ്ചയാണ് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയത്.

ആരാധനാലയത്തിൽ അതിക്രമിച്ചു കയറൽ, അന്യായ തടങ്കൽ, ദേഹോപദവം, ആരാധന തടയൽ തുടങ്ങി ഹിന്ദുത്വ സംഘങ്ങളുടെ ഏകപക്ഷീയമായ വർഗീയ ആക്രമണങ്ങൾക്കാണ് വിശ്വാസികൾ ഇരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ചർച്ചുകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ അപലപനീയമാണ്. ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ സംഘപരിവാറുകാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷ ലഭ്യമാക്കണം. ഭരണഘടനാവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കാൻ ഇതേവഴിയുള്ളൂ” – മനുഷ്യാവകാശ, മതസ്വാതന്ത്യ പ്രവർത്തകനായ ഫാ. സൈഡിക് പ്രകാശ് പറഞ്ഞു.

അക്രമം നാൾക്കുനാൾ വർധിക്കുകയാണ്. മതന്യൂനപക്ഷങ്ങളും കർഷകരും ദലിതരും അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമാണ് എപ്പോഴും ഇരകളെന്നും ഫാ. സൈഡിക് പ്രകാശ് സൂചിപ്പിച്ചു.

നടന്ന അക്രമങ്ങളിൽ ഒന്ന് ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലെ നസീറാബാദിൽ ക്രിസ്ത്യൻ വീട്ടിൽ ഒത്തുകൂടിയ 30 പേരെ ഹിന്ദുത്വ വാദികൾ അതിക്രമിച്ച് കയറി മർദിച്ചു. പാസ്റ്റർ ദുർഗേഷ് ഭാരതിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിന് എത്തിയതായിരുന്നു ഇവർ. അക്രമത്തിനിരയായവർ പൊലീസിനെ വിളിച്ചു. എന്നാൽ,സ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്കൊപ്പം നിന്ന് പാസ്റ്റർ ദുർഗേഷിനെ കസ്റ്റഡിയിലെടുത്ത് പനിയറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മഹാരാജ് ഗഞ്ചിൽ തന്നെ പാസ്റ്റർ ശ്രീനിവാസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ യോഗവും അക്രമികൾ തടഞ്ഞു. സംഭവത്തിൽ ക്രിസ്ത്യൻ പെൺകുട്ടിക്ക് മർദനമേറ്റു.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിലെ ജാൻപൂരിൽ പാസ്റ്റർ പ്രേം സിംഗ് ചൗഹാനെ അറസ്റ്റ് ചെയ്തതും ഇതേ ദിവസമായിരുന്നു. ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട ഹതാസ് ജില്ലയിലായിരുന്നു അടുത്ത സംഭവം. ഇവിടെ ഹസൻപൂർ ബാരു ഗ്രാമത്തിലെ പാസ്റ്റർ സൂരജ് പാലിനെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരം സദാബാദിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഏറെ നേരം ചോദ്യം ചെയ്യലിനുശേഷം ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതിനാൽ പാസ്റ്ററെ വിട്ടയച്ചു.

ഉത്തർപ്രദേശിലെ തന്നെ ബിജ്നൂറിലെ ചക് ഗോർഡൻ ഗ്രാമത്തിൽ ഞായറാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാസ്റ്റർ ദിനേശിനെ പോലീസുകാർ അകാരണമായി തടഞ്ഞു വെച്ചു. അടുത്ത ദിവസം പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.

ഉത്തർപ്രദേശിലെ അസംഗഡിൽ പാസ്റ്റർ നന്ദു നഥാനിയേലിനെയും ഭാര്യയെയും ആരാധനാലയത്തിന് സമീപം താമസിക്കുന്ന ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

ചത്തീസ്ഗഡിലാണ് അടുത്ത അക്രമം. കുസുമി ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികൾ രണ്ടുതവണയായാണ് ആക്രമണത്തിന് ഇരയായത്. ആരാധനാലമായി ഉപയോഗിച്ചിരുന്ന ചെറിയ മുറിയിൽ കയറിയ അക്രമിസംഘം അത് നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന 12 കാരനെയും ശാരീരികമായി ഉപദ്രവിച്ചു.

ചത്തീസ്ഗഡിലെ തന്നെ ഭിലായിയിൽ നിയമവിരുദ്ധമായ രീതിയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്റർ സന്തോഷ് റാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരിയാനയിലെ കർണാലിൽ, സ്ത്രീ ഉൾപ്പെടെ 30 ഓളം വിശ്വാസികളെ ഞായറാഴ്ച പ്രാർത്ഥനക്കിടെ സംഘ് പരിവാർ സംഘം ആക്രമിച്ചു. അവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ആരാധന നടന്ന വീട് കൊള്ളയടിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ 15 വിശ്വാസികളെ അഞ്ഞൂറോളം വരുന്ന അക്രമിസംഘമാണ് മർദിച്ചത്. സ്ത്രീകളെയും പുരുഷന്മാരെയും സംഘം ആക്രമിച്ചു. അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ രജത് കുമാർ എന്നയാളുടെ നില ഗുരുതരമാണ്.

ഉത്തരാഖണ്ഡിലെ ജ്വാലാപൂരിൽ, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് പ്രാർഥനയോഗം തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ വിശ്വാസികൾ ഭയചകിതരാണെന്നും പരാതി നൽകിയിട്ടില്ലെന്നും പാസ്റ്റർ വിപിൻ കുമാർ പറഞ്ഞു.

മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച് കുഴപ്പം സൃഷ്ടിച്ചു.

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ അസോള ഫത്തേപ്പൂർ ബെറിയിൽ പാസ്റ്റർ സന്തോഷ് ഡാനിനെ 12 അംഗസംഘം വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. ആളുകളെ നിയമവിരുദ്ധമായ വഴികളിലൂടെ മതം മാറ്റാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഒരു കാരണവശാലും ഹിന്ദുക്കളെ പാസ്റ്ററുടെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് താക്കീത് നൽകിയാണ് അവർ മടങ്ങിയത്.

റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളാണ് ഇവയെന്നും ഇതിനേക്കാൾ കൂടുതലാണ് യഥാർഥ കണക്കെന്നുമാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. യു.പി ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പാക്കിയ പുതിയ മതപരിവർത്തന നിരോധന നിയമമാണ് അക്രമങ്ങൾക്ക് പ്രചോദനം. ഈ വർഷം ജൂൺ മുതലാണ് ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ തീവത കൈവരിച്ചതെന്നുമാണ്‌ മതസ്വാതന്ത്യ കമ്മീഷന്റെ റിപ്പോർട്ട്‌.

You might also like