TOP NEWS| ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ല; തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വികാര്യമല്ലെന്ന് കേരളം

0

തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ല; തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വികാര്യമല്ലെന്ന് കേരളം. നിലവിലുള്ള ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം ആണ് പരിഹാരം എന്നും അറിയിച്ചു. 5 ജില്ലകളിലെ ജനങ്ങളുടെ ജീവന്റെ വിഷയമെന്നും കേരളം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. 20ഓളം ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥർക്ക് 20 ക്യാമ്പിൻ്റെ ചുമതല നൽകി. ഉദ്യോഗസ്ഥ തലത്തിൽ പ്രത്യേക ചുമതല നൽകി. ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങൾ നീക്കി. പെരിയാർ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണ്.

അതേസമയം, മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യു ഉദ്യോഗസ്ഥന്മാർക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേക ക്യാമ്പുകൾ സജ്ജമാണെന്ന് മന്ത്രി കെ രാജൻ ട്വന്റിഫോറിനോട് പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.

You might also like