നൈജീരിയയിൽ രണ്ട് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി

0

അബൂജ: നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വീണ്ടും തുടര്‍ക്കഥ. എഡോ സംസ്ഥാനത്തു നിന്ന് ഇക്കഴിഞ്ഞ ജൂലൈ 2 ശനിയാഴ്ചയാണ് രണ്ട് വൈദികരെയും തട്ടിക്കൊണ്ടുപോയത്. ഒറോമിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുളള ഫാ. പീറ്റർ ഉഡോ, ഒഗ്ബോഹോയിലെ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ഫിലേമോൻ ഒബോ എന്നിവർ ബെനിൻ- ആച്ചി റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കവേയാണ് തോക്കുധാരികൾ ചാടി വീണ് ഇരുവരെയും കടത്തിക്കൊണ്ടു പോയത്. ഇരു വൈദികരും ഒറോമി ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു. അനുദിനമുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊണ്ട് പൊറുതിമുട്ടിയ നൈജീരിയയിലെ ക്രൈസ്തവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സംഭവം.

തോക്കുധാരികൾ വൈദികരുടെ കുടുംബാംഗങ്ങളെയോ, സഭാ അധികൃതരെയോ ബന്ധപ്പെട്ടോയെന്ന് വ്യക്തമല്ല. ഫാ. ഫിലേമോൻ ഒബോ സന്യാസ വൈദികൻ ആണെന്നും സംഭവം നികൃഷ്ടവും, ദൗർഭാഗ്യകരവും ആണെന്ന് സുഹൃത്തായ ഫ്രണ്ട് ഇറ്റുവ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഡോ സംസ്ഥാനത്ത് നിന്നും ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനും കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നാണ് തട്ടിക്കൊണ്ട് പോയത്. ഫാ. ഒഡിയയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് കണ്ടുകിട്ടിയത്.

You might also like