വിമാനയാത്രയ്ക്ക് ഇനി മാസ്ക് വേണ്ട; ഓസ്ട്രേലിയയിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

0

ഓസ്‌ട്രേലിയിലേക്ക് വരുന്ന അന്താരാഷ്ട്ര വിമാനങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഫെഡറൽ സർക്കാർ റദ്ദാക്കി. ഓസ്‌ട്രേലിയിലേക്ക് വരുന്ന വിമാനങ്ങളിലുള്ള യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന 2021 ജനുവരി മുതലാണ് പ്രാബല്യത്തിലിരുന്നത്. ആഭ്യന്തര വിമാനങ്ങളിൽ മാസ്‌ക് കർശനമാക്കിയ നിയമവും നിർത്തലാക്കി.

കൊവിഡ് പോസിറ്റീവ് ആയ, രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരുടെ ഐസൊലേഷൻ കാലയളവ് ഇന്നുമുതൽ അഞ്ചു ദിവസമായി. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ ഐസൊലേഷൻ കാലയളവ് ഏഴുദിവസമായി തുടരും. അതേസമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് പോസിറ്റീവ് രോഗികളെ ഏഴു ദിവസത്തേക്ക് ഉയർന്ന അപകടസാധ്യതയുള്ള ക്രമീകരണങ്ങൾ സന്ദർശിക്കാൻ അനുവദിക്കരുതെന്ന് ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി (എഎച്ച്‌പിസിസി) കർശനമായി നിർദേശിച്ചു.

ആശുപത്രി പരിസരങ്ങൾ, പൊതു ക്ലിനിക്കുകൾ, സ്വകാര്യ ആരോഗ്യ സൗകര്യങ്ങൾ, റെസിഡൻഷ്യൽ വയോജന പരിചരണം, റെസിഡൻഷ്യൽ ഡിസെബിലിറ്റി കെയർ സൗകര്യങ്ങൾ എന്നിവയാണ് ഉയർന്ന അപകടസാധ്യതയുള്ള ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നത്. എന്നാൽ, കോവിഡ് രോഗികളുമായി അടുത്തിടപെഴകുന്ന ബന്ധുക്കൾ, വീട്ടുകാർ എന്നിവരുടെ ഐസൊലേഷൻ കാലാവധിയെക്കുറിച്ച് കമ്മറ്റി പരാമർശിച്ചിട്ടില്ല.

വെസ്റ്റേൺ ഓസ്‌ട്രേലയിൽ ഇന്ന് മുതൽ ടാക്‌സി, റൈഡ് ഷെയറുകൾ ഉൾപ്പെടെയുള്ള പൊതുഗതാമാർഗം സ്വീകരിക്കുന്നവർക്ക് മാസ്‌ക് ധരിക്കേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളും ടെറിട്ടറികളും പൊതുഗതാഗതമേഖലയിലെ മാസ്‌ക് നിബന്ധന ഉടൻ തന്നെ എടുത്തുകളയുമെന്നാണ്‌ റിപ്പോർട്ട്കൾ സൂചിപ്പിക്കുന്നത്‌.

You might also like