
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ വീണ്ടും വിന്യസിച്ചു.
വാഷിംഗ്ടൺ:ഇത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന കളി വാക്കല്ല;ഇറാനെ നശിപ്പിക്കാനുള്ള എല്ലാ വിധ സജ്ജീകരണവുമായിട്ടാണ് അമേരിക്കൻ സൈന്യവ്യൂഹം ഹോർമുസ് കടലിടുക്ക് ഭേദിച്ചു എത്തിയിരിക്കുന്നത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പരാജയപ്പെട്ടതിന് പിന്നാലെ, അതിശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. കേവലം ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ ഊർജ്ജ മേഖലയെ തകർക്കാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ ഒരിക്കൽ തകർക്കപ്പെട്ടാൽ അത് പുനർനിർമ്മിക്കാൻ അവർക്ക് പത്ത് വർഷത്തിലേറെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
