
അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ ഇറാന്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
ടെഹ്റാന്‍: അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ ഇറാന്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതല്‍ അപകടത്തിലേക്കെന്നാണ് സൂചന. ഇറാനി റിയാലിന്റെ മൂല്യം കുത്തനെ ഇടിയുകയാണെന്നും രാജ്യത്ത് അവശ്യ സാധനങ്ങളുടേയും മരുന്നിന്റെയും വില ക്രമാതീതമായി വര്‍ധിക്കുകയാണെന്നുമാണ് വിവരം.
കൂടാതെ രാജ്യത്തെ ബാങ്കുകളും വന്‍ തകര്‍ച്ചയുടെ വക്കിലാണ്. സാമ്പത്തിക തിരിച്ചടി മറികടക്കാന്‍ യുദ്ധം അവസാനിച്ചാല്‍ പോലും വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍. യുദ്ധം ആരംഭിച്ചതോടെ ഭക്ഷണ സാധനങ്ങള്‍, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങള്‍ക്കും വില മൂന്നിരട്ടിയില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. ടോസ്റ്റ് ബ്രെഡിന്റെ വിലയില്‍ പോലും വലിയ വര്‍ധനവാണ്. രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ എല്ലാ ഹോട്ടലുകളിലും കഫേകളിലും വില വര്‍ധനവ് 25 ശതമാനം വരെയാണ്.
യുദ്ധത്തിന് തൊട്ട് മുമ്പ് 30 ലക്ഷം റിയാല്‍ ആയിരുന്നു ക്യാന്‍സര്‍ മരുന്നിന്റെ വിലയെങ്കില്‍ ഇന്ന് അത് 18 കോടി റിയാലായി മാറിയിട്ടുണ്ട്. യുദ്ധം കാരണം പല സ്ഥലങ്ങളിലും മരുന്നുകളുടെ ലഭ്യതയും നന്നേ കുറവാണ്. ഇറാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക തകര്‍ച്ച യുദ്ധ കാലത്തെ പ്രതിഭാസം മാത്രമല്ല വര്‍ഷങ്ങളായുള്ള ഉപരോധങ്ങളുടെയും ഭരണപരമായ പരാജയങ്ങളുടെയും സംയുക്ത ഫലമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
