TOP NEWS| ജാർഖണ്ഡിൽ ഗോത്രമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങൾക്കു ഊരുവിലക്ക്; നേരിടുന്നത് കടുത്ത പ്രതിസന്ധി

0

 

മങ്കാപാട്ട്: ജാർഖണ്ഡിലെ മങ്കാപാട്ട് സിർസേ എന്ന ഗ്രാമത്തിൽ ഏതാനും നാളുകൾക്കു മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന മൂന്ന് കുടുംബങ്ങൾ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ ഗ്രാമസഭ സെപ്റ്റംബർ പതിനേഴിനു തീരുമാനമെടുത്തതായാണ് യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുപ്രകാരം ഗ്രാമത്തിലെ ചടങ്ങുകൾക്ക് ഇവരെ ക്ഷണിക്കുകയോ, മറ്റാരും ഇവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്നില്ല. പൊതുസ്ഥലങ്ങളിൽ കാലികളെ മേയ്ക്കുന്നതിനടക്കം ഇവർ നിയന്ത്രണം നേരിടുന്നുണ്ട്. വെസ്റ്റ് സിംഗ്ബം ജില്ലയിലാണ് മങ്കാപാട്ട് സിർസേ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇരുന്നൂറോളം കുടുംബങ്ങളുണ്ട്.

സർനാ എന്ന ഗോത്ര മതവിശ്വാസമായിരുന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ പിന്തുടർന്നിരുന്നത്. ഇതിലേക്ക് തന്നെ അവർ തിരികെ നടക്കണമെന്നാണ് ഗ്രാമ നേതൃത്വം ആവശ്യപ്പെടുന്നത്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ഗ്രാമവാസികളും ബാധ്യസ്ഥരാണെന്നും ഇല്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും ആദിവാസി ഹോ സമാജ് യുവ മഹാസഭയുടെ ജില്ലാ അധ്യക്ഷൻ ഗബ്ബാർ സിംഗ് ഹെംബ്രൂം മുന്നറിയിപ്പു നൽകി. എല്ലാ ഞായറാഴ്ചകളിലും ബഹിഷ്കരണം പൂർണമായി പാലിക്കപ്പെട്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടി കൂടിക്കാഴ്ചകളും നടക്കും.

മൂന്ന് ക്രൈസ്തവ കുടുംബങ്ങൾ ഒഴിച്ച് ഗ്രാമത്തിലെ ബാക്കി എല്ലാവരും സർനാ മതമാണ് പിന്തുടരുന്നതെന്നും, അവർ തിരികെ സർനാ മതത്തിലേക്ക് മടങ്ങാൻ തയ്യാറായിരുന്നെങ്കിൽ അവരെ സ്വീകരിക്കുമായിരുന്നുവെന്നും, എന്നാൽ അവർ വിസമ്മതിച്ചുവെന്നും ഗബ്ബാർ സിംഗ് വിശദീകരിച്ചു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബഹിഷ്കരണം ഒരു പതിവ് സംഭവമാണ്. ഇഷ്ടമുള്ള മതം പിന്തുടരാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, ഗ്രാമം ഇപ്പോൾ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ജില്ലയിലെ പോലീസ് മേധാവി അജയ് ലിൻഡ പറഞ്ഞു. 2017ൽ മതപരിവർത്തന നിരോധന നിയമം ജാർഖണ്ഡ് സംസ്ഥാനം പാസാക്കിയിരുന്നു.

You might also like