TOP NEWS| സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി

0

‘ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോൽ രാഷ്ട്രീയം പറയരുത്’; മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി

ദില്ലി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്‌നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് മേൽനോട്ട സമിതി രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. മേൽനോട്ട സമിതി തീരുമാനിച്ചശേഷം ഹർജികൾ കോടതി പരിഗണിക്കാമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ പറഞ്ഞു. മേൽനോട്ട സമിതിയുടെ തീരുമാനം അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് സുപ്രിംകോടതി നിർദേശം നൽകി. മുല്ലപ്പെരിയാർ പൊതുതാത്പര്യ ഹർജികൾ മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഹർജിക്കാർ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 ആയി നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് സുപ്രിംകോടതി വീണ്ടും പാസാക്കമമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു.

You might also like