പെട്ടിമുടിയിൽ തിരച്ചിൽ തുടരും; ഇന്ന് ആരെയും കണ്ടെത്താനായില്ല…

0

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതാവർക്കുളള തിരച്ചിൽ വരും ദിവസങ്ങളിലും തുടരും. ഇന്ന് നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.
കാണാതായവരെയെല്ലാം കണ്ടെത്തുംവരെ തിരച്ചിൽ തുടരാൻ മൂന്നാറിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തിൽ തീരുമാനിച്ചു.
പുഴയോരങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടന്നു വരുന്നത്. പുഴയുടെ ആഴവും പുഴയെ അടുത്തറിയാവുന്നവരെയും ഉൾപ്പെടുത്തിയാകും വരും ദിവസങ്ങളിലെ തിരച്ചിൽ. ഇതിനായി ഇടമലക്കുടിയിൽ നിന്നടക്കമുള്ള ആദിവാസി യുവാക്കളുടെ സഹായം തേടാനാണ് തീരുമാനം.

ദുരന്തബാധിതരായ ആളുകൾക്ക് അർഹമായ ധനസഹായം വേഗത്തിൽ ലഭ്യമാക്കുവാൻ ആവശ്യമായ ഇടപെടൽ നടത്താനും യോഗത്തിൽ ധാരണയായി. നിലവിൽ പെട്ടിമുടിയിൽ നിന്ന് മാറ്റിപാർപ്പിച്ചിട്ടുള്ള 64 കുടുംബങ്ങൾക്കുള്ള മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്നും ഇവരുടെ വീടുകളുടെ അറ്റക്കുറ്റപണികൾ അടിയന്തരമായി നടത്താനും നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച്‌ സംസാരിച്ച ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ പറഞ്ഞു.

പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായതോടെ ഇടമലക്കുടിയും ഒറ്റപ്പെട്ടിരുന്നു. ഇടമലക്കുടിയിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇടമലക്കുടിയിലേക്കുള്ള ഗതാഗതമാർഗം പുനസ്ഥാപിക്കാൻ മൂന്നാർ ഡി.എഫ്.ഒ യെ ജില്ലാകളക്ടർ ചുമതലപ്പെടുത്തി.ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ട പെട്ടിമുട്ടിയിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം സർക്കാർ ഉറപ്പാക്കുമെന്നും കളക്ടർ എച്ച്‌.ദിനേശൻ പറഞ്ഞു. ദുരിതബാധിതരായവരുടെ ബന്ധുക്കൾ ഏറെയും ആവശ്യപ്പെട്ടത് ഉറ്റവരെ ഏത്രയുംവേഗം കണ്ടെത്തണമെന്നാണ്. മുന്നോട്ടുള്ള ദിവസങ്ങളിൽ പരമാവധി ആളുകളുടെ പങ്കാളിത്വത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന് ഇടുക്കി എം.പി ഡീൻകുര്യാക്കോസ് പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ ധാരണയായി. സബ്കളക്ടർ പ്രേംകൃഷ്ണൻ,അസിസ്റ്റൻറ് കളക്ടർ സൂരജ് ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

You might also like